നാളെ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അട്ടിമറിക്കുമെന്ന് ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഗുർപത്വന്ത് സിങ് പന്നുവിന്റെ ഭീഷണി. ഗുര്‍പദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ഭീഷണി വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സുരക്ഷാ ഏജൻസികളും ഗുജറാത്ത് പോലീസും ജാഗ്രതയിലാണ്. യുഎസില്‍ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും ഇതിന് മുൻപും ഉയർത്തിയിട്ടുണ്ട്.
നവംബര്‍ 19ന് നരന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാൻ പോകുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ല. ലോക ടെറര്‍ കപ്പിന്റെ ഫൈനലാണ്. ഇത് തടസ്സപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം.
ഇതിനു പുറമേ, അഹമ്മദാബാദ്, ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം വീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തുന്നുണ്ട്. അതേസമയം, നവംബര്‍ 19 ന് ഏയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് കാണിച്ചും ഇയാള്‍ ഭീഷണി സന്ദേശമയച്ചിരുന്നു.