കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതി ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. നേരത്തെ വൈകീട്ട് ആറുമണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോര്‍ജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപാകത പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പിസി ജോര്‍ജ് ഇന്ന് രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങി. അഭിഭാഷകന്‍ സിറിലിന്റെയും മരുമകള്‍ പാര്‍വതിയുടെയും സാന്നിധ്യത്തിൽ ജോര്‍ജ് കോടതിയില്‍ ഹാജരാകുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
ജനുവരി 5-നു ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷപരാമര്‍ശം സംബന്ധിച്ച യുവമോര്‍ച്ച ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ജോര്‍ജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിൽ കോട്ടയം സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.