ഇസ്രയേല്‍ ആക്രമണം രൂക്ഷമായ ഗാസയില്‍ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കാൻ മതിയായ സംവിധാനമില്ലാതെ ആശുപത്രികൾ. അൽ ശിഫയിലെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട 100 ഓളം പേരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനാകാതെ അവസ്ഥയിലാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രി മായ് അൽ കൈല വ്യക്തമാക്കി. ആശുപത്രിക്കുള്ളിൽ കുമിഞ്ഞുകൂടുന്ന മെഡിക്കൽ വേസ്റ്റുകൾ സംസ്കരിക്കുന്നതിനും മാർഗമില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. ഇതേ തുടർന്ന് പുതിയരോഗികളെ അൽ ശിഫ ആശുപത്രി ഇപ്പോൾ സ്വീകരിക്കുന്നില്ല.
അതേസമയം, അൽ ശിഫ ആശുപത്രിക്ക് സമീപം ഏറ്റുമുട്ടൽ തുടരുകയാണ്. ആശുപത്രിക്ക് സമീപമുള്ളവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ആശുപത്രികൾ നേരിടുന്ന ഇന്ധന ക്ഷാമത്തെ തുടർന്ന 43 നവജാത ശിശുക്കളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതിനു പുറമേ1500ലധികം രോഗികളാണ് അഭയാർത്ഥികളായി ആശുപത്രിയിലുള്ളത്. 500ൽ അധികം പേർ ആക്രമണം രൂക്ഷമായതോടെ ആശുപത്രി വിട്ടുപോയി.
രാജ്യത്തെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്സ് ആശുപത്രി ഇന്ധനം തീർന്നതിനെ തുടർന്ന് അടച്ചു. റഫ അതിർത്തി വീണ്ടും തുറന്നതോടെ, 80ലധികം രോഗികളെ ഈജിപ്തിലേക്ക് മാറ്റി. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഖത്തർ അമീറിനോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. അതിനിടെ ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ചർച്ച ചെയ്യുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.