Newsperseconds.com

വിജയ് സിബിഐക്ക് മുന്നില്‍; കരൂര്‍ കേസില്‍ ഇന്ന് ചോദ്യം ചെയ്യും

Vijay Tvk

ചെന്നൈ: 41 പേരുടെ ജീവന്‍ നഷ്ടമായ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നു ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്നു പുറപ്പെട്ട വിജയ്, ഉച്ചയോടെ സിബിഐ ഓഫിസിലെത്തും.

ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബിഎന്‍എസ്എസ് സെക്ഷന്‍ 179 പ്രകാരം സിബിഐ നേരത്തെ വിജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 2025 സെപ്റ്റംബര്‍ 27-ന് തമിഴ്നാട്ടിലെ കരൂരില്‍ നടന്ന ടിവികെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളുമടക്കം 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നേരത്തെ സിബി.ഐക്ക് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏജന്‍സി ഇതിനകം തന്നെ നിരവധി മുതിര്‍ന്ന ടിവികെ ഭാരവാഹികളെ ഡല്‍ഹിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ആരോപിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കള്‍ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രചാരണ വേളയില്‍ വിജയ് ഉപയോഗിച്ച വാഹനവും സിബിഐ സംഘം പരിശോധിച്ചു. വാഹനത്തിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഈ സംഭവം വ്യാപകമായ പൊതുജനരോഷത്തിന് കാരണമാവുകയും കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് കാരണമാകുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ആദ്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Share this Article

Leave a Comment