പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചീഫ് സെക്രട്ടറി ഡോ. വേണു വി. ഡയസ്നോൺ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു. ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്.