മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചക്കഞ്ഞിക്കായുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
അരി അനധികൃതമായി ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരി കണക്കിൽ പെടുത്താതെ മാറ്റി വെച്ചതായും പരിശോധനയിൽ കണ്ടെത്തി. കണക്കിൽ കൃത്രിമം കാണിച്ച് സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു.
നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നാണ് പരാതിക്കാരനായ ഹുസൈൻ ബാബുവിന്റെ ആരോപണം. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണെന്നും പരാതിയിൽ പറയുന്നു.