മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കെെയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കെെയ്യേറി മതിൽ കെട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം ശരിവച്ചിരുന്നു.
പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തൽ.
50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്.
അതേസമയം, ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്.