കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. പ്രതിയുടെ രൂപ സാദൃശ്യമുളള ഷാജഹാനെ ഇന്നലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാജഹാന്റ വീട് നാട്ടുകാർ തല്ലിപ്പൊളിച്ചത്. താന്‍ നിരപരാധിയാണെന്നും കേസിൽ തനിക്കൊരു പങ്കുമില്ലെന്നും ഷാജഹാൻ പറഞ്ഞു.
ജിം ഷാജഹാനെന്ന് വീളിക്കുന്ന ഷാജഹാനെ ഇന്നലെയാണഅ പ്രതിയോട് രൂപ സാദൃശ്യമുള്ളതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. അറസ്റ്റിലായ പ്രതിയെന്ന പേരില്‍ ഷാജഹാന്റെ പേരും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഷാജഹാന്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തന്റെ ഫോണിപ്പോള്‍ പൊലീസ് പരിശോധനയില്‍ ആണെന്നും ഷാജഹാൻ പറയുന്നു.
ഇന്നലെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്തു. ഇതേ തുടർന്നാണഅ ഷാജഹാന്‍ കുണ്ടറ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചത്. സംഭവത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാന്‍ സഹായിക്കുമെന്നും കുണ്ടറ പൊലീസ് പറഞ്ഞു.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട്മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയില്‍ കയറിയെന്നുമാണ് സൂചന.