തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നാളെ രാവിലെ 11.00 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും. അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം തൃശൂര്‍ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് പൊതുജനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക് പോകും. 3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. 4.15ന് പൊതുസമ്മേളനം.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയുമുണ്ടാകും. 5.30ന് ആണു പ്രധാനമന്ത്രിയുടെ മടക്കയാത്ര.