ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ നിന്ന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഭരണഘടനക്കായുള്ള പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ രാഹുൽ ഗാന്ധി നടത്തുന്നതെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. ഇത്രയും പ്രശ്നങ്ങൾ മണിപ്പൂരിലുണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ലെന്ന് രാഹുൽ പറഞ്ഞു.
ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ലെന്നും. എന്നാൽ മണിപ്പൂരിലെ വേദന താൻ മനസിലാക്കുവെന്നും അതിനാലാണ് മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങണമെന്ന് താൻ ദൃഢനിശ്ചയമെടുത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, മതേതരത്വം സംരക്ഷിക്കപ്പെടുകയാണ് യാത്രയുടെ ലക്ഷ്യമെന്നും വോട്ടിന് വേണ്ടി ബിജെപി എന്തും ചെയ്യുമെന്നും ഖാർഗെ പറഞ്ഞു. സമുദ്രത്തിനകത്ത് വരെ മോദി പോകുന്നുണ്ട്. എന്നാൽ. മണിപ്പൂരിൽ വരാൻ അദ്ദേഹത്തിന് സമയമില്ല. യാത്ര മണിപ്പൂരിൽ നിന്ന് തുടങ്ങുന്നത് ആഹ്ളാദകരമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ തൗബാലിലെ കോങ്‌ജോമില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 66 ദിവസം നീണ്ടുനിൽക്കുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയിലാണ് സമാപിക്കുക. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളില്‍ യാത്ര എത്തും.