നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തിസ്ഗഡില്‍ 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്നത്. മിസോറമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. ഛത്തിസ്ഗഡില്‍ നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
മിസോറമില്‍ കോണ്‍ഗ്രസും ബിജെപിയും എംഎന്‍എഫും സെഡ്പിഎമ്മും പ്രചാരണ ശക്തമാക്കി രംഗത്തുണ്ട്. മിസോ ദേശീയത മുന്നില്‍ വച്ചാണ് എംഎന്‍എഫിൻ്റെ പ്രചാരണം. മോദി ഗവൺമെൻ്റിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബിജെപി പ്രചാരണരംഗത്തുള്ളത്. എന്നാൽ നരേന്ദ്ര മോദി ഇക്കുറി മിസോറമില്‍ പ്രചരണത്തിനെത്തിയില്ല. ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവല്‍ക്കരണമാണ് എന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം കൊഴിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റു നേടിയാണ് എംഎന്‍എഫ് ഭരണത്തിലെത്തിയത്.
ഛത്തിസ്ഗഡില്‍ 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപിയും ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസും രംഗത്തുണ്ട്. 90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 2018 ല്‍ 15 സീറ്റ്യി ബിജെപിയും കോണ്‍ഗ്രസിന് 68 സീറ്റുമാണ് ലഭിച്ചിരുന്നത്.