ഈ മാസം 22ാം തീയതി നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം അനുമതി നൽകിയതായി റിപ്പോര്‍ട്ട്. ഇന്‍ഡ്യ ടുഡേ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വ്യാഴാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ഉള്ള നേതാക്കൾ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം ഉന്നയിച്ചിരുന്നു. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ പാര്‍ട്ടി ഒരു നേതാക്കളെയും തടഞ്ഞുകൊണ്ട് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മറുപടിയായി കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞിരുന്നു.
രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.