പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ അധ്യക്ഷതയിലെ ആദ്യ സിനഡ് ഇന്ന് ചേരും. സഭയിലെ പ്രതിസന്ധികൾ സിനഡ് യോഗത്തിൽ ചർച്ച ചെയ്യും. ആദ്യ യോഗത്തിൽ കർശന നടപടികൾ ഉണ്ടായേക്കില്ല. മാർ റാഫേൽ തട്ടിലിന് പിന്തുണ പ്രഖ്യാപിച്ച് വിമത വിഭാഗം ഇന്നലെ പ്രതികരിച്ചിരുന്നു.
കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണലാണ് തൻ്റെ ലക്ഷ്യമെന്നും ചർച്ചകൾക്കുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും റാഫേൽ തട്ടിൽ പ്രതികരിച്ചിരുന്നു. തങ്ങളെ കേൾക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാർ റാഫേൽ തട്ടിലിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചിരുന്നു.
നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. മാർ ജോർജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തൃശ്ശൂർ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം.