നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ 24 കാരൻ ഈമാനി നവീന്‍. ബിടെക് ബിരുദധാരിയായ ഇയാളെ ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾ കുറ്റം ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് പൊലീസിനോട് പറഞ്ഞു.
രശ്മികയുടെ പേരിലുള്ള ഫാൻ പേജ് അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് ഡീപ് ഫേക്ക് വിഡിയോ നിർമിച്ചത്. ഈ അക്കൗണ്ടിലൂടെയാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായതായി അറസ്റ്റിലായ പ്രതി പൊലീസിനോട് പറഞ്ഞു.
എന്നാൽ, സംഭവം വിവാദമായതോടെ നവീന്‍ വീഡിയോ നീക്കം ചെയ്യുകയും ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തിരുന്നു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് നവീന്‍, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്.