ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ. ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനതെത്തിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഇന്ത്യൻ വിപണി നാലാം സ്ഥാനതെത്തിയത്. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.
തിങ്കളാഴ്ച വരെയുള്ള ഓഹരി വിപണി കണക്കിന്റെ അടിസ്ഥാനത്തിൽ 4.29 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികളുടെ മൊത്തം മൂല്യം. 2023 ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ ഓഹരികളുടെ മൊത്തം മൂല്യം നാലുലക്ഷം കോടി ഡോളര്‍ കടന്നത്. നാലുവര്‍ഷത്തിനിടെയാണ് മൊത്തം ഓഹരിമൂല്യത്തിന്റെയും പകുതിയും വന്നുചേര്‍ന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റു മൂന്ന് ഓഹരി വിപണികള്‍. കഴിഞ്ഞ 12 മാസം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപങ്ങൾ കൂടുതൽ എത്തിയതാണ് വിപമി മൂല്യം ഉയരാൻ കാരണം. 2023ല്‍ വലിയ തോതിലാണ് കമ്പനികള്‍ ലാഭവിഹിതം നല്‍കിയത്. 2023ല്‍ മാത്രം സെന്‍സെക്‌സും നിഫ്റ്റിയും 18 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.