നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് അതിജീവിത സുപ്രിംകോടതിയിലേക്ക്. അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതക്ക് നൽകിയിരുന്നില്ല. പകർപ്പ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയെന്ന ആരോപണത്തിൽ അതിജീവിത നേരത്തെ വിചാരണ കോടതിയിൽ കത്ത് നൽകിയിരുന്നത്. മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും കേസ് നീതിപൂർവ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു.
മുൻപ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടത്തിയിരുന്നു.