ദില്ലി: പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പ്രസംഗം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. രണ്ടാം മോദി സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞായിരുന്നു പ്രസംഗം. ദീര്‍ഘകാലമായി കാത്തിരുന്ന പദ്ധതികളുടെ പൂര്ത്തീകരണമെല്ലാം മുര്‍മു എടുത്തു പറഞ്ഞു. നൂറ്റാണ്ടുകളുടെ അഭിലാഷമായ രാമക്ഷേത്ര നിര്‍മ്മാണം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതായും കൂടാതെ, ജമ്മു കശ്മീരില്‍ നിന്നുള്ള ആര്‍ട്ടിക്കിള്‍ 370 ചരിത്രപരമായി റദ്ദാക്കിയതും അവര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വനിത സംവരണ ബില്‍ പാസാക്കിയതും മുത്തലാഖ് നിരോധിച്ചതുമെല്ലാം സര്‍ക്കാരിന്റെ നേട്ടമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമായിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സ്വകാര്യ മേഖലകളെ പ്രോത്സാഹിപ്പിച്ചു. ഡിഫന്‍സ് കോറിഡോര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെല്ലാം നേട്ടങ്ങളുടെ പട്ടികയിലുള്ളതാണ്. കൂടാതെ യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ദേശീയപാതളുടെ വികസനം എടുത്ത് പറയാന്‍ അവര്‍ മറന്നില്ല. റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. കൂടാതെ വന്ദേഭാരത് ട്രെയിനുകള്‍ റയില്‍വേ വികസനത്തിന്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചതും 39 ഭാരത് ട്രെയിനുകള്‍ വിവിധ റൂട്ടുകളില്‍ ഓടുന്നതും ഇതിന്റെ ഭാഗമാണ്. പാവപ്പെട്ടവര്‍ക്ക് രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷന് നല്കി. സത്രീ ശാക്തീകരണത്തിന്റെ പാതയിലെ വലിയ മാറ്റം, സ്വയം സഹായ സംഘങ്ങള്‍ക്ക് നല്കിയ സാമ്പത്തിക സഹായം, പി എം കിസാര്‍ സമ്മാന്‍ പദ്ധതി തുടങ്ങിയവയെല്ലാം ദ്രൗപതി മുര്‍മു എടുത്തു പറഞ്ഞു.