കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത് തുടങ്ങി വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് മാര്‍ച്ച്.
അതിനിടെ പ്രതിഷേധം കണക്കിലെടുത്ത് തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ഡല്‍ഹി പോലീസ് സുരക്ഷാ ക്രമീകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കര്‍ഷക നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്ഥിതിഗതികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു.
ഫെബ്രുവരി 18 ന് നടന്ന ഏറ്റവും പുതിയ ചര്‍ച്ചയില്‍, മൂന്ന് കേന്ദ്ര മന്ത്രിമാരുടെ ഒരു പാനല്‍ അഞ്ച് വിളകള്‍ – മൂങ്ങ് പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ്, ചോളം, പരുത്തി എന്നിവ കര്‍ഷകരില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് എംഎസ്പി നിരക്കില്‍ കേന്ദ്ര ഏജന്‍സികള്‍ വഴി വാങ്ങാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കര്‍ഷകര്‍ ഈ വാഗ്ദാനം നിരസിക്കുകയും സമരം പുനരാരംഭിക്കുകയും ചെയ്തു.