വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ പങ്കുവെച്ചു. പ്രചാരണവേളയില്‍ മര്യാദ പാലിക്കാനും ജാതിയുടെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ അപ്പീല്‍ നല്‍കുകയോ തെറ്റായ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ല. പരസ്യം വാര്‍ത്തയായി നല്‍കരുത്. സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു. ചട്ടലംഘനങ്ങളുടെ ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. പ്രത്യക്ഷമോ പരോക്ഷമോ ആയ ചട്ടലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും താരപ്രചാരകര്‍ക്കും മുന്നറിയിപ്പ് നല്‍കി.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് പകരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ധാര്‍മ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ത്തിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഊന്നിപ്പറഞ്ഞിരുന്നു.