റെക്കോഡ് പോളിങ്ങോടെ തമിഴ്നാട് പൂര്‍ണ്ണമായും പശ്ചിമ ബംഗാള്‍ ഭാഗികമായും വിധിയെഴുത്ത് നടത്തി. തമിഴ്നാട്ടില്‍ 84.51 ശതമാനവും പശ്ചിമ ബംഗാളില്‍ 91.58 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ മുഴുവനായും ബംഗാളില്‍ ആദ്യഘട്ടവും പോളിങ് പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മികച്ച പോളിങ് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന് ശേഷം പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും ഓരോ വോട്ടറെയും തെരഞ്ഞെടുപ്പ് കമ്മീഷന് അഭിവാദ്യം ചെയ്യുന്നു- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
രാവിലെ 9 മണിക്ക് മുമ്പ് തന്നെ പ്രമുഖ നേതാക്കളും പൊതുപ്രവര്‍ത്തകരും വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എംകെ. സ്റ്റാലിന് ചെന്നൈയില്‍ ഡെപ്യൂട്ടി സി.എം ഉദയനിധി സ്റ്റാലിനൊപ്പമെത്തി വോട്ട് ചെയ്തു. എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമി സേലത്താണ് വോട്ട് രേഖപ്പെടുത്തിയത്. താരങ്ങളായ വിജയ്, രജനികാന്ത്, കമല്‍ ഹാസന്, അജിത്ത് കുമാര്‍ എന്നിവരും അതിരാവിലെ തന്നെ ബൂത്തുകളിലെത്തി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു വോട്ടെടുപ്പ്.
പശ്ചിമ ബംഗാളില്‍ ഭഗവാന്‍ഗോള നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്91.58%. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പോര് ആവേശകരമായി തുടരുന്നതിനിടെ, നാദിയയിലെ റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തി. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ ടിഎംസിയോട് രോഷാകുലരാണെന്നും മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് പല നഗരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷവും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 29-നാണ്. എസ്ഐആര്‍ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണല്‍ മെയ് 4 ന് നടക്കും.
തമിഴ്നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം
- Related News
- Latest News