Newsperseconds.com

സുല്‍ത്താന്‍ ബത്തേരിയെന്നല്ല പേര്, അത് ഗണപതിവട്ടമാണ്; സ്ഥലത്തിന്റെ പേര് മാറ്റണെന്ന് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍

Capture

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി മാറ്റിയതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്? സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ? അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉന്നയിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര എന്ന നിലയിലാണ് സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്. ചരിത്രം മായ്ക്കാനുള്ള ബോധപൂര്‍വശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ബോധപൂര്‍വം ഇത്തരം പ്രചാരണങ്ങളുമായി രംഗത്തിറങ്ങുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് സുല്‍ത്താന്‍ ബത്തേരി. വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ്. കേരളത്തിലെ എല്ലാ സഥലങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാന്‍ കഴിയില്ല. ജനസംഖ്യയില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവര്‍ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്.

Share this Article

Leave a Comment