പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ദിവസം, ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി ബിജെപി നിയമസഭാംഗം ഭര്‍തൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജൂണ്‍ 26 ന് ലോക്സഭാ സ്പീക്കറെയും തിരഞ്ഞെടുക്കും, തുടര്‍ന്ന് അടുത്ത ദിവസം ജൂണ്‍ 27 ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് മുര്‍മു പ്രസംഗിക്കും. ജൂലൈ 3 ന് സമ്മേളനം അവസാനിക്കും.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണെന്നും എന്‍ഡിഎ സര്‍ക്കാറിനെ വീണ്ടും ഭരണത്തിലേറ്റിയ ജനങ്ങള്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ മൂന്ന് മടങ്ങ് താന്‍ അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യം കൂടുതല്‍ ശക്തമാണ്. ഇനി ആരും അവയെ തകര്‍ക്കില്ല. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവര്‍ പാര്‍ലമെന്റില്‍ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം ഭക്ഷ്യ വിലക്കയറ്റം, ചൂട് തരംഗം മൂലമുള്ള മരണങ്ങള്, NEET, നെറ്റ് എന്നിവയുള്‍പ്പെടെ പരീക്ഷാ നടത്തിപ്പിലെ സമീപകാല ക്രമക്കേടുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെ ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യാ ബ്ലോക്കിന്റെ വരവ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശ്വാസ്യതയില്‍ ചോദ്യച്ചിഹ്നമുയര്ത്തിയ ഈ സംഭവം രാജ്യത്തിന് തന്നെ തീരാ കളങ്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രതിപക്ഷം മോദിക്കെതിരെ ഉയര്‍ത്തുന്ന ഏറ്റവും വലിയ ആയുധം നീറ്റ് പരീക്ഷയിലെ ക്രമക്കേട് തന്നെയായിരിക്കും.