തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അമ്പിളി സമ്മതിച്ചിരുന്നു. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ഗൂഡാലോചനയില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. മൂന്ന് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സുനിലിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി കഴിഞ്ഞു. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേ സമയം, ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയ്യുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയത് സുനിലാണ്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പത്ത് ലക്ഷം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടൊ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.
അമ്പിളിയെ തമിഴ്‌നാട് പോലീസ് ആദ്യം തന്നെ പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ദീപുവിന്റെ ഉറ്റ സൃഹൃത്താണ് അമ്പിളി. ഏറെ നാളായി ശാരീരിക അസ്വസ്ഥകള്‍ ഉള്ള ആളായാതിനാല്‍ അമ്പിളിക്ക് ഒറ്റക്ക് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്ന് പോലീസ് ആദ്യമേ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയതെന്നുമായിരുന്നു അമ്പിളി ആദ്യം പറഞ്ഞത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്ക് പോലീസിനെ നയിച്ചത്.