Newsperseconds.com

മഴയില്‍ കുതിര്‍ത്ത് കേരളം; പേമാരിയില്‍ മരണം നാലായി; എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കും; അതീവ ജാഗ്രത നിര്‍ദ്ദേശം

Untitled 1 Recovered

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയില്‍ മരണം നാലായി. കണ്ണൂര്‍ ചൊക്ലി ഒളവിലം വെള്ളകെട്ടില്‍ വീണു ഒരാള്‍ മരിച്ചു. മേക്കരവീട്ടില്‍താഴെ കുനിയില്‍ കെ ചന്ദ്രശേഖരന്‍ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വെള്ളകെട്ടില്‍ വീണ് കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിന (51) മരിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇപ്പോഴും മഴ തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. റോടുകളില്‍ വെള്ളക്കെട്ടുകള്‍ നില നില്‍ക്കുകയാണ്. കാറ്റിലും മഴയിലും വിവിധ ഭാഗങ്ങളില്‍ വ്യാപക നാശ നഷ്ട്ടങ്ങളാണ് ഉണ്ടായത്. എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം, ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

Share this Article

Leave a Comment