Newsperseconds.com

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വേണ്ട; അനാവശ്യമായി ഭീതി പടര്‍ത്തരുത്; മുന്‍സമീപനം സര്‍ക്കാര്‍ തുടരും; പ്രതികരിച്ച് മുഖ്യമന്ത്രി

Pin

തിരുവനന്തപുരം: സംസ്ഥാനത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെയാണ് തുടര്‍ന്ന് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളില്ലെന്നും അനാവശ്യ ഭീതി പടര്‍ത്തരുത്. തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്ത് അവിടെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ജല കമ്മീഷന്‍ 1979 യില്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോള്‍ ഡാമിന് ഏതാണ്ട് 130 വര്‍ഷത്തോളം പഴക്കമുണ്ട്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. വിഷയം സഭ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുനര്‍നിര്‍മ്മിക്കണമെന്ന് ഹൈബി ഈഡന്‍ എംപിയും ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി നേരത്തെ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Share this Article

Leave a Comment