ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക. ബന്ദികളുടെ മോചനത്തിന് മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുളള ഫോൺ സംഭാഷണത്തിനിടെ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന അറബ്-ആഫ്രിക്കൻ നേഷൻസ് ഉച്ചകോടിയിലും യുദ്ധം ചർച്ച ചെയ്യും.
അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
വടക്കൻ ഗാസയ്ക്ക് പുറമെ തെക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ഗാസയിൽ നിന്നുളള അഭയാർത്ഥികൾ തങ്ങുന്ന ഖാൻ യൂനിസ് നഗരത്തിലും ഈജിപ്ത് അതിർത്തിയോട് ചേർന്ന റാഫയിലുമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ ഗാസയിലെ ഡൈർ അൽ ബലയിലും ആക്രമണമുണ്ടായി.
ഇതുവരെ ഗാസയിൽ 10,000ത്തിലധികം പേർ കൊല്ലപ്പെടുകയും ഇസ്രായേലിൽ 1,400ലധികം ആളുകൾ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം ഉണ്ടാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമേ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഗാസയിലെ ആംബുലന്‍സുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന് റെഡ്‌ക്രോസിനോട് ഗാസ ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.