ഗസയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക. പലസ്തീനികൾക്ക് ഗസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഗസയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ ഉണ്ടാവുക.
സൈനിക നടപടികൾ നിർത്തിവയ്ക്കുന്നതിന് മുൻപ് ഓരോ ദിവസവും ഇസ്രയേൽ അറിയിക്കുമെന്നാണ് അമേരിക്ക പറയുന്നത്. ഗസയിലേക്ക് സഹായം ഉൾപ്പെടെ എത്തിക്കുന്നതിനുള്ള തടസം തുടരുകയായിരുന്ന യുദ്ധത്തിന് ഇപ്പോൾ നേരിയ ശമനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.
അതേസമയം, വെസ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. ജെനിൻ നഗരത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗസയ്ക്ക് ശേഷം യുദ്ധത്തിന്റെ രണ്ടാമത്തെ ഹോട്ട്സ്പോട്ടായി വെസ്റ്റ് ബാങ്കിലെ ജനിൻ മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെനിൻ നഗരത്തിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ഇസ്രയേൽ ആക്രമണം ഉണ്ടാകുന്നുണ്ട്. ഗസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചത് 10812 പേരാണ്.