കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സഹായം തേടാൻ സർക്കാർ. ഇതിനായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താൻ കെ വി തോമസിനെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് സർക്കാരിന്റെ തീരുമാനം.
ദേശീയ പാത വികസനത്തിന് ചെലവഴിച്ച പണം കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാണം എന്ന ആവശ്യമാകും പ്രധാനമായും സർക്കാർ കേന്ദ്രത്തെ ധരിപ്പിക്കുന്ന ആവശയങ്ങളിലൊന്ന്. 5580 കോടി രൂപ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലൂന്നിയാകും ചര്‍ച്ച നടത്തുക.ഇതിനു ശേഷം വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷം മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, ഫര്‍ണീച്ചര്‍ വാങ്ങല്‍, വാഹനം വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാൾ പുറത്തിറക്കിയിട്ടുമുണ്ട്.