കോഴിക്കോട് കോൺഗ്രസ് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് താമരശേരി രൂപത. മതമേലധ്യക്ഷൻമാരെ ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിരൂപത നിലപാട് വ്യക്തമാക്കിയത്.
ഹമാസ് നടത്തുന്നത് മതഭീകരവാദ പ്രവർത്തനമാണെന്ന നിലപാടാണ് സിറോ മലബാർ സഭയ്ക്കുള്ളത്. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഭീകരവാദത്തെ തള്ളി പറയണം. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാർഢ്യം അംഗീകരിക്കാനാകില്ലെന്നും അതിരൂപത വ്യക്തമാക്കുന്നു. കേരളത്തിൽ അപ്രിയ സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുന്ന ഭീകരവാദത്തിന്റെ മുഖം ശക്തമാകുന്നുവെന്നും സഭ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തിയതിന് പിന്നാലെ സമസ്തയും പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. സിപിഐഎഎമ്മും പലസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോഴിക്കോട് തന്നെ കോൺഗ്രസും റാലി സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, സിപിഐഎമ്മിന്റെ റാലി നാളെ കോഴിക്കോട് നടക്കാനിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ ഐക്യദാർഢ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഹമാസിനെ തള്ളിപ്പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.