തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് (പി.എസ്.സി) ചെയര്‍മാനും അംഗങ്ങൾക്കും ഇനി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് സൗകര്യങ്ങളും വ്യാപകമായി പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുതിയ തീരുമാനം പ്രകാരം, ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അതേസമയം, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന് ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായി ഉയര്‍ത്തും.
മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമാണ് മന്ത്രിസഭാ യോഗം ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ, വ്യാവസായിക ട്രിബ്യൂണലുകളുടെ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.