Newsperseconds.com

ഐപിഎല്‍ ഫൈനൽ ഇന്ന്; ആര് കപ്പടിക്കും?

Ipl 2025

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഹമ്മദാബാദില്‍ തുടര്‍ച്ചയായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ഇത് വലിയ മഴയായി മാറിയാല്‍ മത്സരം ത്രിശങ്കുവിലാകും.

ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മഴ ഭീഷണി ടീമുകള്‍ക്ക് ആശങ്കയായി നില്‍ക്കുന്നു.

പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം അഹമ്മദാബാദിലാണ് അരങ്ങേറിയത്. അന്നും മഴ കളി മുടക്കിയിരുന്നു. എന്നാല്‍ രണ്ടര മണിക്കൂറുകള്‍ വൈകി മത്സരം പുനരാരംഭിച്ചു. 20 ഓവര്‍ മത്സരം തന്നെയാണ് അരങ്ങേറിയത്.

ക്വാളിഫയര്‍ ഒന്ന്, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ ഫൈനലിനു റിസര്‍വ് ദിനമുണ്ട്. ഇന്ന് മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കില്ല. നാളെ ഫൈനല്‍ വീണ്ടും നടത്തും.

ഇന്ന് മഴയില്‍ മുടങ്ങിയാല്‍ ഫൈനല്‍ റിസര്‍വ് ദിനമായ നാളെ വീണ്ടും നടത്തും. നാളെയും കളി മഴയെടുത്താല്‍ ലീഗ് ഘട്ടത്തില്‍ മികവ് പുലര്‍ത്തിയ ടീമിന് കിരീടം സമ്മാനിക്കും. അങ്ങനെ സംഭവിച്ചാല്‍ പഞ്ചാബ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ പഞ്ചാബാണ്. ആര്‍സിബിക്ക് ഇത്തവണയും വെറും കൈയോടെ മടങ്ങേണ്ടി വരും.

ഇത് നാലാം തവണയാണ് ആര്‍സിബി ഫൈനല്‍ കളിക്കുന്നത്. നേരത്തെ 2009, 2011, 2016 സീസണുകളില്‍ ടീം ഫൈനലിലെത്തിയിരുന്നു. മൂന്ന് തവണയും കിരീടം നഷ്ടമായി. 2014ലാണ് പഞ്ചാബ് അവസാനമായി ഫൈനലിലെത്തിയത്. അവര്‍ക്കും അന്ന് കിരീടം സ്വന്തമാക്കാനായില്ല. 11 വര്‍ഷത്തിനു ശേഷമാണ് ടീമിന്റെ കലാശപ്പോരിലേക്കുള്ള വരവ്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

Share this Article

Leave a Comment