കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗൻ ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കൊച്ചി ഇഡി ഓഫീസിൽ രാവിതെ 10.30ന് ഹാജരാകാനാണ് നിർദേശം. ഭാസുരാംഗൻ്റെ മകൻ അഖിൽ ജിത്തിനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാസുരാംഗനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗൻ കണ്ടല ബാങ്ക് പ്രസിഡൻ്റായി ഇരിക്കെ101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.തുടർന്ന് അടുത്തിടെ ബാങ്ക് ഭരണ സമിതി നിന്ന് രാജിവെച്ച ഭാസുരാംഗനെതിരെ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.
അതേസമയം, എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് എൽഡിഎഫിലെ ഉന്നതനായ നേതാവാണെന്നും തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള ആളാണ് ആ നേതാവെന്നും ഭാസുരാംഗൻ വ്യക്തമാക്കിയിരുന്നു. ബാങ്കിൽ 101 കോടി തട്ടിപ്പ് നടന്നെന്ന് വരുത്തിയത് ആ നേതാവാണ്. കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട് കിട്ടിയാൽ പ്രശ്നങ്ങൾ തീരും. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ ഒരു ഗൂഢസംഘം ശ്രമിച്ചു. അതിൽ എൽഡിഎഫുകാരും യുഡിഎഫുകാരും ബിജെപിക്കാരും ഉണ്ടെന്നും താൻ മിൽമ അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നും ഭാസുരാംഗൻ പറഞ്ഞിരുന്നു. തനിക്കെതിരെ പ്രവർത്തിച്ച നേതാവിനെതിരെ പാർട്ടിയിൽ പരാതി നൽകിയെന്നും ഭാസുരാംഗൻ കൂട്ടിച്ചേർത്തു.