Newsperseconds.com

ഗള്‍ഫ്, അമേരിക്ക, മാലദ്വീപ്…; കടല്‍ കടന്ന് ലോക വിപണിയിലേക്ക് മില്‍മ

Milma Pdts

കോഴിക്കോട്: കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായിരുന്ന മില്‍മ സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മൂന്ന് ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍. മില്‍മ ഉത്പന്നങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി ഒപ്പിട്ട കരാറാണ് ഇതില്‍ നിര്‍ണായകമായത്.

വര്‍ഷങ്ങളായി മില്‍മ നെയ്യ് ഗള്‍ഫിലെത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം വിപണിയില്‍ പുതിയ അധ്യായം അടയാളപ്പെടുത്തുന്നതാണ്. പ്രവാസി സമൂഹത്തിനും ചുരുക്കം ഉപഭോക്താക്കള്‍ക്കും മാത്രം ലഭ്യമായിരുന്ന മില്‍മ, ഉല്‍പ്പന്നങ്ങളുടെ വിപണനം വിശാലമാക്കുകയാണ്. ഗള്‍ഫിലേക്ക് അയച്ച മൂന്ന് ടണ്ണിലധികം ഭാരമുള്ള ചരക്കില്‍ പനീര്‍ ബട്ടര്‍ മസാല, ഇന്‍സ്റ്റന്റ് പുളിശ്ശേരി മിക്‌സ്, റെഡി-ടു-ഡ്രിങ്ക് പാലട പായസം, ഫ്‌ലേവേര്‍ഡ് മില്‍ക്ക്, ക്ലാരിഫൈഡ് ബട്ടര്‍ (നെയ്യ്), ഇന്‍സ്റ്റന്റ് പാല്‍പ്പൊടി തുടങ്ങിയ ഇനങ്ങളും ഉള്‍പ്പെടുന്നു.

ലുലു ഗ്രൂപ്പ് നേരിട്ടാണ് ഈ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ മാളുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും. ഇതൊരു തുടക്കം മാത്രമാണെന്നും ഇത് സഹകരണത്തിന്റെ ആദ്യപടിയാണെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാലിദ്വീപിനായി ആവശ്യനുസരണം ലോങ് ലൈഫ് മില്‍ക് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ലോങ് ലൈഫ് മില്‍കിന്റെ മാലിദ്വീപില്‍ നിന്നുള്ള ആദ്യ ഓര്‍ഡര്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മാലദ്വീപ് വിപണി ലക്ഷ്യമാക്കി കൂടുതല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നുണ്ടെന്നും കെ എസ് മണി പറഞ്ഞു.നൂതന പ്രോസസിങ്, പാക്കേജിങ് സാങ്കേതികവിദ്യ എന്നിവ മികച്ച ഗുണനിലവാരത്തില്‍ ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനും കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും നിര്‍ണായകമാണ്. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ടില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത പ്ലാന്റില്‍ കൂടുതല്‍ ശുദ്ധീകരിച്ച നെയ്യ്, പാല്‍പ്പൊടി എന്നിവ ഉത്പാദിപ്പിക്കുന്നു. മില്‍മ ബ്രാന്‍ഡ് കൂടുതല്‍ വളര്‍ത്തുന്നതിനും എല്ലാ പ്രധാന രാജ്യങ്ങളിലും ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി കൂടുതല്‍ പ്ലാന്റുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് മില്‍മ ജനപ്രിയ നെയ്യ്, പാലട പായസം മിശ്രിതം എന്നിവയുള്‍പ്പെടെ 18-ലധികം ഉല്‍പ്പന്നങ്ങള്‍ക്കായി ഗുണനിലവാര മാനണണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നു. ചില സാങ്കേതിക നടപടിക്രമങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ വിവിധ ഭാഗങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും കെ എസ് മണി പറഞ്ഞു.

Share this Article

Leave a Comment