Newsperseconds.com

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

Kerala Hc

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുനമ്പത്തെ വഖഫ് തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ഹര്‍ജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കാന്‍ നവംബര്‍ 26ന് കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍, ഇതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, ആര്‍.ഒ.ആര്‍ എന്നിവക്കും അപേക്ഷകള്‍ ലഭിക്കുന്നതായി വില്ലേജ് ഓഫിസര്‍മാര്‍ കലക്ടര്‍ക്ക് കത്തയച്ചു. ഈ കത്തുകളുടേയും നവംബര്‍ 26ലെ കോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് നികുതി ഈടാക്കലിന് പുറമെ മറ്റ് റവന്യൂ അധികാരങ്ങളും സോപാധികമായി അനുവദിക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ക്കും പള്ളിപ്പുറം, കുഴിപ്പിള്ളി വില്ലേജ് ഓഫിസര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതി, സുപ്രീംകോടതി വിധികളുടെ അന്തിമ തീര്‍പ്പിന് വിധേയമെന്ന് രേഖപ്പെടുത്തണമെന്നാണ് ഉപാധി. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചതായും കലക്ടറുടെ ഉത്തരവിലുണ്ട്. എന്നാല്‍, ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി കേരള വഖഫ് സംരക്ഷണ വേദി കോടതിയെ സമീപിക്കുകയായിരുന്നു.

Share this Article

Leave a Comment