നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രണ്ടരയ്ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 ന് സമ്മേളനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പോകും. പ്രധാനമന്ത്രിയുടെ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് പരിശോധന നടത്തിയ എസ്പിജി, മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന മോദി, പാലായിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 31ന് തിരുവനന്തപുരം ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ് ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കളും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.
മോദിയുടെ ഡബിൾ ക്യാംപെയ്ൻ; 29ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ 4 ന് പാലായിലും തിരുവനന്തപുരത്തും
- Related News
- Latest News