തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ ഓഫീസര്‍ക്കെതിരെ നടപടി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെഎ ബിന്ദുവിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണഅ സസ്പെൻഷൻ.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ ആഴ്ചകള്‍ക്കുമുന്‍പ് ഓഫീസില്‍ പ്രാര്‍ഥന നടത്തിയിരുന്നു. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാൾ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന നടത്തിയത്.
ചുമതലയേറ്റതിനുശേഷം ഓഫീസര്‍, ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്‍ക്കുന്നുവെന്ന പരാതി പതിവായി പറയാറുണ്ടായിരുന്നു. ഓഫീസിലെ പ്രശ്നങ്ങൾക്ക് കാരണം നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നാണും ഇവർ വിശ്വസിച്ചിരുന്നു. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാര്‍ ജോലി അവസാനിപ്പിച്ചിരുന്നു.