കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ. സെക്യൂരിറ്റി ജീവനക്കാർ ഹോസ്റ്റലിൽ ഉണ്ടായിട്ടും പ്രതി ശുചിമുറിയിൽ ഒളിക്യാമറ വെച്ച് ഓടി രക്ഷപെടുകയായിരുന്നു.
ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിൽ ക്യാമറ ഓൺ ചെയ്തു വച്ച നിലയിൽ മൊബൈൽ ഫോൺ കണ്ട വിദ്യാർത്ഥി ബഹളം വച്ചതോടെയാണ് ഒളിച്ചുനിൽക്കുകയായിരുന്ന ആൾ മൊബൈൽ ഫോൺ എടുത്ത് ഓടിരക്ഷപ്പെട്ടത്.
അതേസമയം, ഹോസ്റ്റലിലെ സിസിടിവി ക്യാമറ ഇടയ്ക്കിടക്ക് പരിശോധിക്കാറുണ്ടെന്നാണ് കോളേജ് അധികൃതർ പറയുന്നത്. സിസിടിവി എലി കരണ്ട് കേടായിരുന്നുവെന്നും അധികൃതർ പരിശോധിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. സിസിടിവി പുനഃസ്ഥാപിക്കുക, കൂടുതൽ സുരക്ഷ ഉറപ്പാക്കുക, പ്രതിയെ ഉടൻ കണ്ടുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയത്. ബുധനാഴ്ചയ്ക്കുള്ളിൽ കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ ഇൻചാർജ് ഡോ. ഡെയ്സി സി കാപ്പൻ ഉറപ്പ് നൽകി. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.