ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1262 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 115 സാക്ഷികളും 30 രേഖകളും കേസിലുണ്ട്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, ദേഹോപദ്രവം, മോഷണം എന്നിവ പ്രധാന വകുപ്പുകളാണ്.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് കേസിലെ മുഖ്യപ്രതി. ബിഹാർ സ്വദേശിയായ സുഹൃത്ത് മുഷ്താഖ് രണ്ടാം പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു ആലുവയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ ഒന്നാം പ്രതിയെ ക്രിസ്റ്റിൻ രാജ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. കാണാതായ കുട്ടിയെ നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കിയിരുന്നു.