തൃശൂരിൽ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ പൂർവ വിദ്യാർഥി ജഗൻ തോക്ക് വാങ്ങിയത് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് 1800 രൂപയ്ക്ക്. സെപ്റ്റംബർ 28നാണ് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് ജഗൻ ഇവിടെ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവിൽ നിന്നു വാങ്ങിയ പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
നിയമാനുസൃതമായ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്നും അപകടസാധ്യതയുള്ള തോക്കല്ലെന്നും കടയുടമ പറഞ്ഞു. ജഗന് തോക്കു വാങ്ങിയതിന്റെ രേഖകൾ ഇതിനോടകം പൊലീസിന് കൈമാറിയെന്ന് കടയുടമ പറയുന്നു.
അതേസമയം, ബ്ലാങ്ക് ഫയറിങ് ആയിരിക്കും ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നു രാവിലെ 11 മണിയോടെയാണ് പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടിവെച്ചത്. തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൂർവ വിദ്യാർഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളിൽ കയറിയത്. വെടിവെച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടാൻ തുടങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ജഗൻ പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് പ്രിൻസിപ്പൽ അറിയിച്ചു.