കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് ആറു വയസുകാരി അന്വേഷണ സംഘത്തിനോട് പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രതികളുടെ രേഖാചിത്രം തയാറാക്കൻ പൊലീസ് തീരുമാനെമെടുത്തത്. ആശുപത്രി വിട്ട കുട്ടിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി. ശേഷം കുട്ടിയെ വീട്ടിലേക്ക് വിടും.
അതേസമയം, കാറ് കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കാറിൽ വ്യാജ നമ്പർ പ്ലേറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. കുട്ടിയുടെ പിതാവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിന്റെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കസ്റ്റഡിയിലെടുത്തത്.