ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുന്നുണ്ട്. തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി എൺപതിനായിരത്തിലധികം ആളുകളാണ് ഓരോ ദിവസവും ദർശനത്തിനെത്തിയത്. ക്യൂ കോംപ്ലക്സ് മുതൽ മരക്കൂട്ടം വരെയാണ് നീണ്ട നിര. ഏഴ് മണിക്കൂർ വരെയാണ് തീർത്ഥാടകർ ക്യൂവിൽ നിൽക്കുന്നത്. പലരും കുഴഞ്ഞ് വീഴുന്ന അവസ്ഥയുമുണ്ട്.
പൊലീസ് വിവിധ കേന്ദ്രങ്ങളിൽ ബാരിക്കേടുകൾ വച്ചാണ് ആളുകളെ കടത്തി വിടുന്നത്. പതിനെട്ടാം പടിയിൽ ആളുകളെ കയറ്റുന്നതിന്റെ വേഗം കുറഞ്ഞെന്നും ആക്ഷേപമുണ്ട്. തീർത്ഥാടനം തുടങ്ങി ഇതുവരെ എട്ട് ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തിയത്.