യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ റുവൈസുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെയാണ് അഡീഷണൽ സി.ജെ.എം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ അന്വേഷണസംഘം റുവൈസിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള റുവൈസിന്റെ പിതാവ് ഒളിവിൽ തുടരുകയാണ്. റുവൈസിന്റെ കാർ പിടിച്ചെടുത്തു.
സംഭവത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഫോണിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും.
റുവൈസിന്റെ പിതാവിനായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് പിതാവിനായുള്ള തെരച്ചിൽ നടത്തി. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസ് റുവൈസിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും പിതാവിനെ കണ്ടെത്താനായില്ല.
റുവെെസിന്റെ കരുനാഗപ്പള്ളിയിലെ ഇവരുടെ വീട് പൂട്ടിയ നിലയിലാണുള്ളത്. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. വിവാഹം ഉറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.