ഉത്തർപ്രദേശിൽ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതി കൂട്ടബലാത്സംഘത്തിനിരയായി. ഉത്തർപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് 20 വയസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 9-ന് രാത്രിയിലായിരുന്നു സംഭവം. സ്വകാര്യ ബസിൽ കാൺപൂർ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഡ്രൈവറുടെ ക്യാബിനിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ബസിനുള്ളിൽ ഉറക്കെ പാട്ട് വെച്ച ശേഷം ഡ്രൈവർ ആരിഫാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
പിന്നീട് കണ്ടക്ടർ ലളിതും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് യാത്രക്കാർ ക്യാബിൻ തുറന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്. ബസ് നിർത്തിച്ച ശേഷം യാത്രക്കാർ ഡ്രൈവറെ പിടികൂടി ക്രൂരമായി മർദിച്ചു. തുടർന്ന് കനോട്ട പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട കണ്ടക്ടർ ലളിതിനെ പിന്നീട് പിടികൂടുകയായിരുന്നു.