ലോകത്തെ ആകമാനം നടുക്കിയ സുനാമി തിരകൾ… കേരളത്തെ അടക്കം 14 പ്രദേശങ്ങളെ ഞൊടിയിടയിൽ തുടച്ചു നീക്കിയ ആ പ്രതൃതി ദുരന്തത്തിന് ഇന്ന് 19 വയസ് പിന്നിടുകയാണ്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരകൾക്ക് കാരണമായ ആ ഭൂകമ്പം ഉണ്ടാകുന്നത്. ലോകം ക്രിസ്മസ് ലഹരിവിട്ടുണരും മുൻപേ ദുരന്ത വാർത്ത ഓരോന്നായി പുറത്തു വന്നു തുടങ്ങി.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. 2004 ഡിസംബര്‍ 26 ന് രാവിലെ 7.58 നായിരുന്നു സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ഭൂകമ്പം ഉണ്ടായത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയായി മാറി. ഭൂകമ്പത്തിന്റെ ആഘാതം തിരമാലകളായി ആർത്തലച്ചു. 30 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറി. സുമാത്രയിലെ തീരപ്രദേശങ്ങളും ആൻഡമാൻ നിക്കോബാര്‍ ദ്വീപും തുടച്ചുനീക്കി. മണിക്കൂറുകള്‍ക്കകം തിരമാല മാലിദ്വീപ്, മൗറീഷ്യസ്, ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളെയും വിഴുങ്ങി.
ഇന്ത്യൻ സമുദ്രത്തിൽ 100 അടി ഉയരത്തിലാണ് തിരമാലകള്‍ എത്തിയത്. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും പ്രതിഫലനം ഉണ്ടായി. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്ര, പുതുച്ചേരി, ആൻ്റമാൻ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് കടൽ കലിതുള്ളിയെത്തിയത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരും വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും ദുരന്തത്തിനിരയായി.
കേരളത്തിൽ 236 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നിരുന്നു. ആറാട്ടുപുഴ തീര ഗ്രാമവും അഴിയ്ക്കലും ഇന്നും ആ ദുരന്തത്തിൽ നിന്ന് മുക്തരായിട്ടില്ല. ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നും കടലിന്റെ ആ വിസ്മൃതിയിലുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം 29 മനുഷ്യ ജീവനാണ് തീരവാസികൾക്ക് കേട്ടുകേൾവി പോലുമില്ലാതിരുന്ന സൂനാമിയെന്ന കടൽ ദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. കാലങ്ങളായി കടൽക്ഷോഭത്തിെൻറ നിത്യദുരിതം പേറിക്കൊണ്ടിരുന്ന ആറാട്ടുപുഴക്ക് സൂനാമി വരുത്തിവെച്ച ആഘാതം വലുതാണ്.
ദുരന്തം കവർന്നെടുത്ത ജീവന്റെയും ജീവിതത്തിന്റെയും കണ്ണീരോർമകൾ ആറാട്ടുപുഴ ഗ്രാമം അനുസ്മരിക്കും. ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനകൾ അർപ്പിക്കും.സുനാമി തിരകള്‍ താണ്ഡവമാടിയ തീരപ്രദേശങ്ങളെ പൂര്‍വ്വസ്ഥിതിയിൽ എത്തിക്കാൻ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് ആവശ്യമായത്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായാണ് പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. തറയിൽക്കടവ്, പെരുമ്പള്ളി, വലിയഴീക്കൽ പ്രദേശങ്ങളിലും തിരമാലകൾ ആർത്തലച്ചു. അഴീക്കൽ പള്ളിയും ഭാഗീകമായി കവർന്നെടുത്തു.
സർക്കാർ കണക്കു പ്രകാരം ആറാട്ടുപുഴയിൽ 766 വീടുകൾ പൂർണമായി തകർന്നു. 814 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. വിവിധ സംഘടനകളും മറ്റും വീടുകൾ പുനർനിർമിച്ചു നൽകുകയായിരുന്നു.
ആറാട്ടുപുഴയെ മാതൃക ഗ്രാമമാക്കി മാറ്റുമെന്നും സൂനാമി ദുരന്ത ബാധിതരെ ആധുനിക ടൗൺഷിപ്പുകളിൽ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനവും ജനങ്ങൾ വിശ്വാസം മാത്രമായി ഇന്നും നിലനിൽക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ 19 റോഡുകൾ നിർമിക്കുന്നതിന് സൂനാമി പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതി പ്രകാരം 2005-06ൽ അനുവദിച്ച 1.31 കോടി രൂപയുടെ പദ്ധയിയും ഫലം കണ്ടില്ല. ആയുർവേദ ആശുപത്രിയിലെ കിടത്തി ച്ചികിത്സാ വാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം) മംഗലം ഗവ.എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം) ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, തീരവാസികൾക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശ്ശേരി ക്ഷേത്രത്തിനുസമീപം നിർമിച്ച ക്ലസ്റ്റർ െപ്രാഡക്ഷൻ യൂനിറ്റ്, വൃദ്ധസദനം എന്നീ സുപ്രധാന പദ്ധതികളും ഇന്നും പേപ്പറിൽ മാത്രം ഒതുങ്ങുന്നു.