തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൊന്നത് അമ്മയെന്ന് പൊലീസ്. മാതാവ് സുരിത കുറ്റം സമ്മതിച്ചു. സംഭവത്തിൽ സുരിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞെന്ന് സുരിത കുറ്റം സമ്മതിച്ചു.
36 ദിവസമായ കുഞ്ഞിനെ കൊന്നത് സാമ്പത്തിക പ്രതിസന്ധി, മാനസിക പ്രശ്നങ്ങൾ, കടുത്ത വിഷാദം തുടങ്ങിയവയാണ് കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് സുരിതയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് ഭർത്താവ് സജിയെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സജി മൂന്നു മണിയോടുകൂടി പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്.