ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിന്റെയും മുൻ ഐഎൻഎൽഡി എംഎൽഎ ദിൽബാഗ് സിംഗിന്റെയും വീടുകളിൽ ഇഡി പരിശോധന നടത്തി.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമാണ് റെയ്ഡെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. യമുന നഗറിലും സമീപ ജില്ലകളിലും നടന്നതായി ആരോപിക്കപ്പെടുന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ എന്നിവിടങ്ങളിലെ 20 ഓളം ലൊക്കേഷനുകളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് നടപടി.