നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിന് ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. കാതോലിക്കാ ബാവായാണ് ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയെടുത്തത്. അന്വേഷണ വിധേയമായി സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയാണ് ഫാദർ മാത്യൂസ് വാഴക്കുന്നം. ഇത്തരത്തിലുള്ള ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും കാത്തോലിക്കാ ബാവ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
അതേസമയം, പ്രതികരണത്തിൽ മാത്യൂസ് വാഴക്കുന്നം സഭാ അധ്യക്ഷനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ജോഷ്വ മാർ നിക്കോദിമോസിനെ അവഹേളിച്ചതിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് കോട്ടയത്തെ സഭ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.