Newsperseconds.com

പ്രോസ്‌പെക്ടസില്‍ അവസാന നിമിഷം മാറ്റം വരുത്തിയത് എന്തിന്? ; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോ?; കീമില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

Supreme Court

ന്യൂഡല്‍ഹി: അവസാന നിമിഷം പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് സുപ്രീംകോടതി. പ്രോസ്‌പെക്ടസ് പാലിക്കേണ്ടതല്ലേയെന്നും, കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. അവസാന നിമിഷം ഫോര്‍മുല മാറ്റിയത് എന്തിനാണ്?. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്നും കോടതി ചോദിച്ചു. കീം ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.

പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.

വിവിധ ബോര്‍ഡുകളുടെ മാര്‍ക്ക് ഏകീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് വലിയ മാര്‍ക്കാണ്. എന്നാല്‍ കേരള സിലബസില്‍ കുട്ടികള്‍ക്ക് അത്രയും മാര്‍ക്ക് ലഭിക്കുന്നില്ല. ഇതുമൂലം റാങ്ക് ലിസ്റ്റില്‍ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്ടസില്‍ ഭേദഗതി കൊണ്ടുവന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് സമീകരണം നടത്തിയത്. നിലവിലെ രീതിയാണെങ്കില്‍ കേരള സിലബസുകാര്‍ പ്രതിസന്ധിയിലാകും. കേരള സര്‍ക്കാരിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ഫോര്‍മുല മാറ്റം പരീക്ഷാ തയ്യാറെടുപ്പിനെ ബാധിക്കില്ലെന്നും കേരള സിലബസുകാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിബിഎസ് ഇ വിദ്യാര്‍ത്ഥികള്‍ തടസ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനമെടുക്കില്ലെന്നും കോടതി സൂചിപ്പിച്ചു. എന്തായാലും സര്‍ക്കാര്‍ നിലപാട് കേള്‍ക്കാന്‍ തയ്യാറാണ്. അതിനാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെങ്കില്‍ നിലപാട് അറിയിക്കണം. ഇക്കാര്യത്തില്‍ നോട്ടീസ് അയക്കുന്നില്ല. കേരളം അപ്പീല്‍ നല്‍കിയാലും ഇല്ലെങ്കിലും ഹര്‍ജികള്‍ നാളെ പരിഗണിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Share this Article

Leave a Comment