കാനഡ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. വിയന്ന കൺവെൻഷൻ ധാരണകൾ പാലിക്കാൻ കാനഡ തയാറാകണമെന്നും ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി ഇന്ത്യൻ പൗരനെതിരെ യുഎസിൽ കേസെടുത്തത് ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നിഖിൽ ഗുപ്ത എന്നയാൾക്കെതിരെയാണ് യുഎസിൽ കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ സർക്കാരിലെ ഉദ്യോഗസ്ഥനാണ് നിഖിലിനെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നാണ് യുഎസ് ആരോപണം.
അതേസമയം, ക്രിമിനൽ, സായുധ സംഘങ്ങൾ തമ്മിലുള്ള ബന്ധം സംബന്ധിച്ച അമേരിക്കൻ ആരോപണം അന്വേഷിക്കാൻ ഇന്ത്യ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം കൂടുതൽ പ്രതികരണം നൽകുമെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.