ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ ജി ജയന്റെ വേര്‍പാട് തീരാനഷ്ടമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. ഭക്തിഗാനങ്ങളില്‍ വേറിട്ട സംഭാവനകള്‍ നല്‍കുകയും സംഗീതലോകത്ത് വിസ്മയം സൃഷ്ടിക്കുകയും ചെയ്ത അതുല്യ പ്രതിഭക്ക് ഡോ.രാജീവ്‌മേനോന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ നൈര്‍മ്മല്യവും ഭക്തിഗാനരംഗത്തെ ഒരുപിടി മികച്ച സംഭാവനകളും ഒരിക്കലും മലയാളി മറക്കില്ലെന്നും ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കള്‍ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കര്‍ണ്ണാടക സംഗീതത്തിലായിരുന്നു. എന്നാല്‍ ഭക്തിഗാനങ്ങളിലൂടെ സംഗീതലോകത്ത് മഹാവിസ്മയം തീര്‍ക്കുകയായിരുന്നു കെ.ജി ജയനെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സഹോദരനോടൊപ്പമുള്ള കൂട്ടുക്കെട്ടില്‍ അദ്ദേഹമൊരുക്കിയ ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളിമനസ്സില്‍ മായാതെ കിടക്കുമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. ഹരിവരാസനം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡ് ജയനെ തേടിയെത്തിയിട്ടുണ്ട്. ഭക്തി സാന്ദ്രമായ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ട് സംഗീതലോകം ഞെട്ടിയിട്ടുണ്ട്. ശബരിമല തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ ശ്രീകോവില്‍ നട തുറന്നു എന്ന പാട്ടാണ്. ജയവിജന്മാരിലെ ജയനും വിടപറഞ്ഞതോടെ സംഗീതലോകത്ത് തീരാനഷ്ടത്തിന്റെ മറ്റൊരു നാദം കൂടി നിലയ്ക്കുകയാണെന്ന് ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.
വളരെ ചെറുപ്പത്തില്‍ തന്നെ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങിയ അവര്‍ ഒമ്പതാം വയസ്സില്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ഗാനഭൂഷണം കോഴ്സ് പഠിച്ച് മികച്ച വിജയം നേടി. പിന്നീട്, ആലത്തൂര്‍ ബ്രദേഴ്സ് , ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ , എം. ബാലമുരളീകൃഷ്ണ തുടങ്ങിയ കര്‍ണാടക രംഗത്തെ അതികായന്‍മാരില്‍ നിന്ന് അവര്‍ ഉന്നത പരിശീലനം നേടി. ചെമ്പൈയുടെ കീഴിലുള്ള പഠനകാലത്താണ് അവര്‍ പാട്ടുകള്‍ രചിക്കാനും പാടാനും തുടങ്ങിയത്. ഏത് തലമുറക്കും ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുന്ന ജയവിജയന്മാരുടെ പാട്ടുകള്‍ ഗാനാസ്വാദകരുടെ മനസ്സില്‍ തളംകെട്ടി കിടക്കുകയാണെന്നും ഈ അതുല്ല്യ പ്രതിഭയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.